കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട പ്രതിയുടെ അഭിഭാഷകനായി പ്രവര്‍ത്തിച്ച കെ.ബി. പ്രദീപിനെ ദേവസ്വം വകുപ്പ് കേസ് കൈകാര്യം ചെയ്യാന്‍ സ്പെഷല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത് ഗൗരവകരമാണെന്നും അദ്ദേഹം രാജിവച്ചതുകൊണ്ടുമാത്രം പ്രശ്നം പരിഹരിക്കപ്പെടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പ്രദീപ് സ്വര്‍ണക്കൊള്ള കേസിലെ ഏതെല്ലാം ഫയല്‍ കണ്ടുവെന്നത് അന്വേഷിക്കണമെന്നും എം.വി. ഗോവിന്ദൻ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം രണ്ടു പ്രധാനപ്പെട്ട രാജികളാണുണ്ടായത്. വൈദ്യുതിമന്ത്രി അദ്ദേഹത്തിന്റെ അളിയനെ പേഴ്സണല്‍ സ്റ്റാഫില്‍ പ്രധാന പദവിയില്‍ നിയമിച്ചതിനെ യുഡിഎഫും ന്യായീകരിച്ചു. സ്വജനപക്ഷപാതം നടത്തിയ മന്ത്രിയുടെ നിലപാടിനെയാണു ചോദ്യംചെയ്യുന്നത്. ഫലപ്രദമായ മറുപടി മന്ത്രിയും മുഖ്യമന്ത്രിയും പറഞ്ഞില്ല. സംഘ്പരിവാര്‍ വേദിയില്‍ കേരളത്തിലെ മൂന്ന് പ്രധാന സര്‍വകലാശാലകളുടെ വിസിമാര്‍ പങ്കെടുത്തതും ഗൗരവകരമാണ്. ഇതിനെക്കുറിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രിയും യുഡിഎഫും മറുപടി പറയണം.
കേരളത്തിലെ മഴക്കാലപൂര്‍വ ശുചീകരണം അവതാളത്തിലാണ്. ഡെങ്കിപ്പനി, നിപ, ഷിഗെല്ല, നിപ എന്നിവയാല്‍ ജനം ഉത്കണ്ഠാകുലരാണ്. ഇതിനിടയിലാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് സ്ഥലംമാറ്റവും തരം താഴ്ത്തലും. പ്രതിരോധത്തിനു സര്‍ക്കാരും മന്ത്രിയും ഫലപ്രദമായി നേതൃത്വം നല്‍കുന്നില്ലെന്നും എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി.